പ്രതിപക്ഷ പടയൊരുക്കത്തിന് പാറ്റ്നയിൽ തുടക്കം
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക പ്രതിപക്ഷ യോഗം ബിഹാറിലെ പാറ്റ്നയിൽ തുടങ്ങി. മോദി സര്‍ക്കാരിനെതിരായ തന്ത്രങ്ങള്‍ മെനയുന്നതിന് 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ 11ന് തുടങ്ങിയ യോഗം ഉച്ചകഴിഞ്ഞ് 3.30 വരെ നീണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജരിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നില്ല. പട്നായികും കെസിആറും യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. മായാവതിയെ ക്ഷണിച്ചിരുന്നുമില്ല.

