സൊനാലി ഫൊഗാട്ടിന്റെ മരണം; രണ്ട് സഹായികൾ അറസ്റ്റിൽ
ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഗോവയിൽ നിന്നാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്. സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടുള്ള പരുക്കുകൾ ഒന്നും ദേഹപരിശോധന നടത്തിയ വനിതാ പൊലീസുകാർക്ക് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സൊനാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സംഗ്വാനെയും അയാളും സുഹൃത്ത് സുഖ്‌വീന്ദർ വാസിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഗോവയിലെത്തിയ സോനാലിക്കൊപ്പം ഇവർ രണ്ടു പേരും ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 43കാരിയായ സൊണാലി ഫൊഗാട്ടിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന പ്രാഥമിക റിപ്പോർട്ട് ചോദ്യം ചെയ്ത് കുടുംബം രംഗത്തെത്തിയിരുന്നു. ഡൽഹി എംയിംസിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. തുടർന്ന് പൊലീസ് കൊലപാതക കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സുധീറും സുഖ്‌വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് സഹോദരൻ റിങ്കു ദാക്കയും പരാതി നൽകിയിരുന്നു. പ്രതികൾ സൊനാലിയെ ബ്ലാക്ക് മെയിൽ ചെയ്തതായും സഹോദരൻ ആരോപിച്ചിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൊണാലി അമ്മയും സഹോദരിയുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഇതിനിടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തിൽ എന്തോ ചേർത്ത് നൽകിയായിരുന്നു സുധീർ ബലാത്സംഗം ചെയ്തതെന്നും ഇത് ചിത്രീകരിച്ച് ബ്ലാക്‌മെയിൽ ചെയ്‌തെന്നും ആരോപിച്ചിരുന്നു. അഭിനയ− രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന് സുധീർ ഭീഷണിപ്പെടുത്തി. അവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചതായി സൊനാലി പറഞ്ഞിരുന്നുവെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
