ബിൽക്കിസ് ബാനു കൂട്ട ബലാൽത്സംഗ കേസ്; ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ബിൽക്കിസ് ബാനു കൂട്ട ബലാൽത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. പ്രതികളെ വിട്ടയയ്ക്കാൻ നിയമപരമായ അധികാരം സർക്കാരിനുണ്ടോ എന്നു പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കി. വിട്ടയച്ച 11 പ്രതികളെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. 2002 മാർച്ചിലാണ് ഗുജറാത്ത് കലാപത്തിനിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു ബലാൽത്സംഗത്തിനിരയായത്. 2018ൽ മുംബൈ സിബിഐ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ചു. ഇതിനു പിന്നാലെയാണ് പ്രതികളെ വിട്ടയ്ക്കാന്‍ സർക്കാർ തീരുമാനിച്ചത്.