പത്ത് വയസ്സുകാരിയുടെ ഒരൊറ്റ ട്വീറ്റിൽ പ്ലാസ്റ്റിക് മുക്തമായി താജ്മഹൽ പരിസരം

‘താജ്മഹലിന്റെ സൗന്ദര്യത്തിനു പിന്നിൽ പ്ലാസ്റ്റിക് മലിനീകരണം’ എന്ന പത്ത് വയസ്സുകാരിയുടെ ട്വിറ്റർ പോസ്റ്റിന് പിന്നാലെ മുതിർന്നവർക്ക് മാത്രമല്ല ചെറിയ കുട്ടികൾക്കും ഈ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് നമുക്ക് അറിയാം. ഒരു പത്തുവയസുകാരിയുടെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആ ട്വീറ്റ് വരുത്തിയ മാറ്റവും വളരെ വലുതാണ്. ‘താജ്മഹലിന്റെ സൗന്ദര്യത്തിനു പിന്നിൽ പ്ലാസ്റ്റിക് മലിനീകരണം’ എന്നെഴുതി പ്ലക്കാർഡ് കയ്യിൽ പിടിച്ച് താജ്മഹലിന്റെ അടുത്ത് നിന്നെടുത്ത ഫോട്ടോ അടക്കമാണ് ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടത്. എന്നാൽ, ആ ട്വീറ്റ് പെട്ടെന്ന് ഒരു പരിഹാരവും ഉണ്ടാക്കി. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ആഗ്ര നഗരസഭാധികൃതർ വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച് താജ്മഹൽ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമാക്കി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകയാണ് ലിസിപ്രിയ കംഗുജം. കഴിഞ്ഞമാസം താജ്മഹലിന് പിന്നിലെ യമുനാതീരം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചയാണ് ലിസിപ്രിയയെ ഏറെ വിഷമിപ്പിച്ചത്. ആ രംഗം കാമറയിൽ പകർത്തി ട്വിറ്ററിൽ പങ്കിട്ടതോടെയാണ് ആളുകൾ ഇത് ശ്രദ്ധിച്ചത്. ഇത് അതികൃതരുടെയും ശ്രദ്ധയിൽ പെട്ടു. ഉടനടി ഇതിനെതിരെ നടപടി കൈകൊണ്ട് യമുനാതീരം പ്ലാസ്റ്റിക് മുക്തമാക്കുകയായിരുന്നു.
ശനിയാഴ്ച വീണ്ടും അവിടെയെത്തിയ ലിസിപ്രിയ കണ്ട കാഴ്ച്ച അവിടുത്തെ മാലിന്യങ്ങൾ പൂർണമായും നീക്കി പരിസരം പ്ലാസ്റ്റിക് മുക്തമാക്കിയതാണ്. തുടർന്ന് അധികൃതരുടെ അതിവേഗത്തിലുള്ള ഇടപെടലിനെ അഭിനന്ദിച്ച് അവൾ പങ്കുവെച്ച പോസ്റ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പരിസരം വൃത്തിയാക്കാത്തതിന് ബന്ധപ്പെട്ട സാനിറ്റേഷൻ കമ്പനിക്ക് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ ഒരുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കാൻ നഗരസഭ അഞ്ചുദിവസത്തെ പ്രത്യേക ശുചീകരണയജ്ഞവും നടത്തി.