ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിച്ച് ഗുജറാത്തിലെ 600ഓളം മത്സ്യത്തൊഴിലാളികൾ
കടുത്ത വംശീയ വിവേചനങ്ങളിൽ മനംമടുത്ത് ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിച്ച് ഗുജറാത്തിലെ മുസ്‍ലിം മത്സ്യത്തൊഴിലാളികൾ. കൂട്ട ദയാവധം ആവശ്യപ്പെട്ടുള്ള ഹരജി രാജ്യത്തെ തന്നെ ആദ്യ സംഭവമാണ്. 600ഓളം മത്സ്യത്തൊഴിലാളികളാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അധികാരികൾ തങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുന്നുവെന്നും വിവേചനം കാണിക്കുന്നുവെന്നും ഇവർ ഹരജിയിൽ പറയുന്നു.ഗുജറാത്തിലെ പോർബന്തർ ജില്ലയിലെ ഗോസബറിൽ നിന്നുള്ള 600 മുസ്‍ലിം മത്സ്യത്തൊഴിലാളികളാണ് ദയാവധത്തിന് അനുമതി തേടി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നു വർഷങ്ങളായി തുടരുന്ന കടുത്ത വിവേചനത്തിൽ മനംനൊന്താണ് ദയാവധത്തിന് അപേക്ഷിച്ചിരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. 600 പേർ ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്‍റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹരജിയിൽ വരും ദിവസങ്ങളിൽ കോടതി വിശദമായ വാദം കേൾക്കും. ഒരു നൂറ്റാണ്ടോളമായി നൂറു കുടുംബങ്ങൾ പരമ്പരാഗതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥലമാണിതെന്നും ഫിഷറീസ് വകുപ്പ് മത്സ്യബന്ധനത്തിന് ലൈസൻസ് നൽകിയിട്ടുള്ളതാണെന്നും ഹരജിക്കാർ വ്യക്തമാക്കുന്നു.
എന്നാൽ, കുറച്ചു വർഷങ്ങളായി വകുപ്പ് അധികൃതർ മത്‍സ്യബന്ധനത്തിന് തങ്ങളെ അനുവദിക്കുന്നില്ലെന്നും തുറമുഖത്ത് നങ്കൂരമിടാൻ അനുവദിക്കുന്നില്ലെന്നും അവർ പറയുന്നു. 2016 മുതൽ തങ്ങളെ ഇത്തരത്തിൽ വേട്ടയാടുകയാണെന്നും ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആളുകളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും അവർക്ക് വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ അധികാരികൾ തങ്ങളുടെ കുടുംബങ്ങളെ പീഡിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ ഹിന്ദു−മുസ്‍ലിം മത്സ്യത്തൊഴിലാളികൾക്കിടയിൽ വിവേചനം കാണിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉന്നത അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തിലും തങ്ങൾ ഏർപ്പെടുന്നില്ല, എന്നിട്ടും ഞങ്ങളെ ഉപദ്രവിക്കുകയാണ് −ഹരജിക്കാർ പറയുന്നു. അല്ലാ രഖ ഇസ്‍ലാമിഭായ് തിമ്മർ എന്ന മത്സ്യത്തൊഴിലാളി നേതാവാണ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. ഗവർണർ, മുഖ്യമന്ത്രി, കലക്ടർ എന്നിവർക്ക് നിരന്തരം പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് തിമ്മറുടെ അഥിഭാഷനായ ധർമേഷ് ഗുർജർ പറയുന്നു.