അഖിലേഷ് യാദവ് ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ചു
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രാജിക്കത്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ഉത്തർപ്രദേശിൽ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായി സ്ഥാനം ഉറപ്പിക്കുകയെന്നതാണ് അഖിലേഷ് യാദവിന്റെ നീക്കം.
അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ് വാദി കോട്ടയായ കർഹാലിൽ നിന്നുമാണ് അഖിലേഷ് യാദവ് വിജയിച്ചത്. അഖിലേഷ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കുമെന്നും യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നുമാണ് സൂചന. 2019ൽ അസംഗഢിൽ നിന്നാണ് അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അഖിലേഷിനെ കൂടാതെ പിതാവ് മുലായം സിംഗ് യാദവ് ഉൾപ്പെടെ സമാജ്‌വാദി പാർട്ടിക്ക് ലോക്‌സഭയിൽ നാൽ അംഗങ്ങളുണ്ട്. നേരത്തെ എസ്പി സ്ഥാപകൻ അസം ഖാനും രാംപൂർ നിയമസഭാ സീറ്റിൽ നിന്നും വിജയിച്ചപ്പോൾ ലോക്‌സഭാ സീറ്റിൽ നിന്ന് രാജിവെച്ചിരുന്നു. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 111 സീറ്റുകൾ നേടി സമാജ് വാദി പാർട്ടി രണ്ടാം സ്ഥാനത്തെത്തി. 2017ലെ തെരഞ്ഞെടുപ്പിൽ നിന്നും സീറ്റുകളിൽ വന്‍ വർധനവാണ് എസ്പി രേഖപ്പെടുത്തിയത്. അതേസമയം 255 സീറ്റുകളോടെ ബിജെപി ഉത്തർ പ്രദേശിൽ അധികാരം നിലനിർത്തി.
