വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകൻ അറസ്റ്റിൽ

കോയന്പത്തൂർ: വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപകൻ മിഥുൻ ചക്രവർത്തി അറസ്റ്റിൽ. അധ്യാപകൻ പീഡിപ്പിച്ചതിൽ മനംനൊന്താണ് കൗമാരക്കാരി വ്യാഴാഴ്ച ജീവനൊടുക്കിയത്. അധ്യാപകനെതിരേ ആത്മഹത്യ പ്രേരണ, കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കിൽ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. കോയന്പത്തൂരിലെ ചിന്‍മയ വിദ്യാലയ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു കുട്ടി. തന്നെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ മിഥുൻ ചക്രവർത്തിയുടെ പേര് എഴുതിവെച്ചാണ് കുട്ടി ജീവനൊടുക്കിയത്. ആറ് മാസങ്ങൾക്ക് മുന്‍പാണ് സംഭവം നടന്നത്. സ്‌പെഷൽ ക്ലാസിന്‍റെ പേരിൽ സ്‌കൂളിൽ വിളിച്ചുവരുത്തിയാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കുട്ടി സ്‌കൂൾ അധികൃതരോട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
മിഥുൻ ചക്രവർത്തിയുടെ ഭാര്യയും ഇതേസ്‌കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവയ്ക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടർന്ന് മാനസികസംഘർഷത്തിലായ കുട്ടി തന്നെ സ്‌കൂൾ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാരണം പറഞ്ഞിരുന്നില്ല. തുടർന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്‌കൂളിൽ ചേർത്തു. പെൺകുട്ടിക്ക് പുതിയ സ്‌കൂൾ അധികൃതർ കൗൺസലിംഗ് അടക്കം നൽകി വരുകയായിരുന്നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടിൽ തനിച്ചായ പെൺകുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടർന്ന് ഏഴിന് സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേർന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോയന്പത്തൂർ സംഭവം ഞെട്ടിക്കുന്നതെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹസൻ പ്രതികരിച്ചു. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.