അജ്ഞാത രോഗം: യുപിയിൽ നൂറോളം പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ ദുരൂഹത ഉയർത്തി പനി പടർന്നുപിടിക്കുന്നു. പടിഞ്ഞാറൻ യുപിയിൽ ഉൾപ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച് തുടങ്ങിയ ജില്ലകളിലായി നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിൽ ഭൂരിഭാഗവും കുട്ടികളാണ്. പനി ബാധിച്ച് ഒരു മാസത്തിനിടെ ഫിറോസാബാദിൽ മാത്രം അന്പതിന് മുകളിൽ പേരാണ് മരിച്ചത്. അജ്ഞാത പനി ഭീതിയെ തുടർന്ന് യുപിയിലെ പല ഗ്രാമങ്ങളിലും ആളുകൾ വീടടച്ച് നാടുവിട്ടുതുടങ്ങിയാതും റിപ്പോർട്ടുകളുണ്ട്.
അതേസമയം, അജ്ഞാത രോഗം പടരുന്നതായുള്ള വാർത്തകൾ നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ രംഗത്തെത്തി. ഫിറോസാബാദിലെ മരണങ്ങൾ ഡെങ്കിപ്പനിയും സീസണൽ രോഗങ്ങളും മൂലമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാൾ വിശദീകരണം നൽകിയത്. ഡെങ്കിപ്പനിയും സീസണൽ രോഗങ്ങളും മൂലം ഫിറോസാബാദിലെ മരണസംഖ്യ അന്പത് കടന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ മരണത്തിന്‍റെ കാരണം ഇതുവരെ വ്യക്തമൽല. എന്നാൽ ഡെങ്കിപ്പനി ചികിത്സയോട് രോഗികൾ പ്രതികരിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊതുകു നിയന്ത്രണം സജീവമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.