ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ചു; ഡെൽറ്റ മൂലമാണ് മരിച്ചതെന്ന് പ്രചരണം
ഹൈദരാബാദ്: കുടുംബ വഴക്കിന്‍റെ പേരിൽ യുവാവ് ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി പെട്രോളൊഴിച്ചു കത്തിച്ചു. തുടർന്ന് ഭാര്യ മരിച്ചത് ഡെൽറ്റ വകഭേദം മൂലമാണെന്ന് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സോഫ്റ്റ്‍വെയർ എഞ്ചിനിയറും ചിറ്റൂർ രാമസുന്ദരം സ്വദേശിയുമായ ഭുവനേശ്വരിയാണ്(28) കൊല്ലപ്പെട്ടത്. 2019ലാണ് ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്ത് റെഡ്ഡിയുമായുള്ള വിവാഹം. ഇവർക്ക് 18 മാസം പ്രായമുള്ള ഒരു മകളുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ വിഷാദത്തിലായ ശ്രീകാന്ത് മദ്യപാനത്തിൽ അഭയം തേടി.
മദ്യപിച്ചു വന്ന ശ്രീകാന്ത് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. ജൂൺ 22ന് അർദ്ധരാത്രി ഭാര്യയുമായി വഴക്കിട്ട ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒരു കാർ വാടകക്ക് എടുക്കുകയും എസ്.വി.ആർ.ആർ ഗവണ്‍മെന്‍റ് ആശുപത്രി പരിസരത്ത് മൃതദേഹം കൊണ്ടിടുകയും ചെയ്തു. പിന്നീട് ഭാര്യയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ഡെൽറ്റ പ്ലസ് വകഭേദം മൂലമാണ് ഭാര്യ മരിച്ചതെന്നും ആശുപത്രി ജീവനക്കാരാണ് മൃതദേഹം മറവ് ചെയ്തതെന്നുമായിരുന്നു ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. തുടർന്ന് കാർ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്താണ് പ്രതിയെന്ന് കണ്ടെത്തി. ഒളിവിൽ കഴിയുന്ന ശ്രീകാന്തിനെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.