ഗംഗ കനാലിൽ നിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയ കാറുകളിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ഗംഗ കനാലിൽ നിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തിയത്. കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ദിൽഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഇയാളെ കഴിഞ്ഞ ജനുവരി മുതൽ കാണാതായതായി സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരന്റെ കാറുമായി പോയ ദിൽഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.