കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിൽ ചേരാനായി സി.പി.ഐ.എം കോടികൾ വാങ്ങിയെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ. ഡിഎംകെയിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്നും കമൽഹാസൻ പരിഹസിച്ചു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മക്കൾ നീതി മയ്യത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ കഴിയാത്തത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുൻവിധി കാരണമാണെന്നും കമൽ ഹാസൻ പറഞ്ഞു.
സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. തന്റേത് ചെറിയ പാർട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിൽ ചേരുന്നതിന് കോടികൾ വാങ്ങുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഫണ്ടിംഗ് എന്ന് ന്യായം പറഞ്ഞാൽ അംഗീകരിക്കാനാകില്ല. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് നാട് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

