ജനശതാബ്ദി 35 കിലോമീറ്റര്‍ പിറകോട്ട് ഓടി: ലോക്കോ പൈലറ്റിനും ഗാര്‍ഡിനും സസ്പെന്‍ഷൻ
ഡല്‍ഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള ആ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ജീവന്‍ തിരിച്ചുകിട്ടിയെന്നത് വിശ്വസിക്കാനായിട്ടില്ല. അവര്‍ കയറിയ പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് ഓടിയത് 35 കിലോമീറ്ററുകളോളം ദൂരം പിറകോട്ടായിരുന്നു. സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ട്രെയിന്‍ പിറകോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍.
അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെ അവിടെ ഇറക്കി ബസ്സിലാണ് പിന്നീട് തനക്പൂരിലേക്ക് എത്തിച്ചത്.
ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് അപകടമുണ്ടാക്കിയത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചതും പിറകോട്ട് ഓടിയതും. ട്രെയിൻ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാർക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാർഡിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

