കോവിഡ് കേസുകൾ ഉയരുന്നു: മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണം
ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം കൊറോണ വൈറസ് കേസുകൾ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര. കേസുകൾ ഇതേനിലയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ഇതിന് പിന്നാലെ പുനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ച ആറു വരെ അവശ്യ സർവീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേർപ്പെടുത്തി. ഫെബ്രുവരി 28−വരെ സ്കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചു.
ഇതിനിടെ കോവിഡ് കേസുകൾ ഉയരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. പരിശോധനാ നിരക്ക് വർധിപ്പിക്കാനും ആർടി−പിസിആർ ടെസ്റ്റുകൾ ഉയർത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് നിർദേശിച്ചു. രാജ്യത്ത് നിലവിലുള്ള സജീവ കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
കേരളവും മഹാരാഷ്ട്രയും കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.




