സ്‌കൂളുകളിൽ വേദപഠനം തുടങ്ങാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകളിൽ വേദ പഠനം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി സിബിഎസ്ഇ മാതൃകയിൽ വേദപഠനത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. കേന്ദ്ര സർക്കാരിന് കീഴിലെ മഹർഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യ പ്രതിഷ്ഠാന്റെ മേൽനോട്ടത്തിൽ ബോർഡ് രൂപീകരിക്കാനാണ് നീക്കം.
സിബിഎസ്ഇയും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്‌കൂളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ ബോർഡുകളാണ്. സ്‌കൂൾ സിലബസിൽ വേദ വിദ്യാഭ്യാസം ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേദ പഠനത്തിന് പുതിയ ബോർഡ് രൂപീകരിക്കേണ്ടതില്ലെന്നാണ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
സ്‌കൂൾ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഉടൻ യോഗം ചേരും. അതേസമയം യോഗ ഗുരു ബാബ രാംദേവിന് ഭാരതീയ ശിക്ഷ ബോർഡ് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

