ബംഗാളിൽ മമതയുടെ ഭരണം അവസാനിക്കുമെന്ന് അമിത് ഷാ
കൊൽക്കത്ത: ബംഗാളിൽ മമതാ ബാനർജിയുടെ ഭരണം അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് നേടുമെന്നും ഷാ വ്യക്തമാക്കി. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, തൃണമൂൽ മന്ത്രി സുവേന്ദു അധികാരി എന്നിവർ ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അമിത് ഷാ കൃത്യമായ മറുപടി പറഞ്ഞില്ല. അതിൽ കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ധവളപത്രമിറക്കണമെന്നും 2018 മുതൽ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയിൽ ബംഗാൾ വിവരങ്ങൾ നൽകുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്. അതേസമയം, ഒരുകെട്ട് നുണയുമായാണ് അമിത് ഷാ ബംഗാളിലെത്തിയിരിക്കുന്നതെന്ന് തൃണമൂൽ കോണ്‍ഗ്രസ് പ്രതികരിച്ചു.

