പൈലറ്റിനു കോവിഡ്; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഡൽഹിയിൽ നിന്നും മോസ്‌കോയിലേക്ക് സർവ്‍വീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് പൈലറ്റിന്‍റെ സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാൽ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള ഫലം വന്നത്. ഇതേതുടർന്ന് അധികൃതർ വിമാനം തിരികെ ഇറക്കാൻ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ എല്ലാം ക്വാറന്‍റൈനിലാക്കി. ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനായി മറ്റൊരു വിമാനം മോസ്‌കോയിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.