കോടതി വളപ്പിൽ വനിത പോലീസിനെ മർദ്ദിച്ച സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ന്യൂഡൽഹി: തീസ് ഹസാരി കോടതിയിലുണ്ടായ അഭിഭാഷകർ-പോലീസ് സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. സംഘർഷം തടയാനെത്തിയ നോര്‍ത്ത് ഡല്‍ഹി ഡിസിപി മോണിക്ക ഭരദ്വാജിനുനേരെയാണ് അഭിഭാഷകരുടെ അതിക്രമമുണ്ടായത്.
സംഭവത്തിൽ പരാതി നൽകിയിട്ടും അഭിഭാഷകർക്കെതിരെ കേസെടുക്കാൻ മേലുദ്യോഗസ്ഥർ തയാറായിരുന്നില്ല. ഒരു സംഘം അഭിഭാഷകരെ മറ്റു പോലീസുകാര്‍ക്കൊപ്പം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടതായി വ്യക്തമായത്. അക്രമസംഭവത്തിനിടെ വനിതാ കോണ്‍സ്റ്റബിളിന്‍റെ തോക്ക് നഷ്ടപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘട്ടനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ 20 പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഒരു പോലീസ് വാഹനം കത്തിച്ചത് ഉൾപ്പെടെ 20 പോലീസ് വാഹനങ്ങൾ തകർത്തു. എട്ട് അഭിഭാഷകർക്കും പരിക്കേറ്റിരുന്നു.