ജമ്മു കാഷ്മീർ പ്രമേയവും സാന്പത്തിക സംവരണ ബില്ലും ലോക്സഭയിൽ: പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ജമ്മു കാഷ്മീർ പ്രമേയവും സംസ്ഥാന വിഭജന, സാന്പത്തിക സംവരണ ബില്ലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബില്ല് അവതരിപ്പിച്ചുകൊണ്ട് അമിത്ഷാ സംസാരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ജമ്മു കാഷ്മീരിനെ സർക്കാർ തുറന്ന ജയിലാക്കിയെന്ന് കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. ഭരണഘടനയുടെ എല്ലാ നിയമവും ലംഘിച്ചാണ് സർക്കാർ ഈ നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കാഷ്മീരിൽ ഇപ്പോൾ എന്താണ് നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നനും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
അതേസമയം, ഏതു നിയമമാണ് സർക്കാർ തെറ്റിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം വേണമെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. കാഷ്മീരുമായി ബന്ധപ്പെട്ട നടപടിക്ക് പാർലമെന്‍റിന് അനുമതി നൽകാൻ കഴിയുമെന്നും ഷാ വ്യക്തമാക്കി.

