50 കോൺഗ്രസ്–എൻ.സി.പി എം.എൽ.എമാർക്ക് ബി.ജെ.പിയിലെത്തുമെന്ന് ഗിരീഷ് മഹാജൻ


മുംബൈ∙ 50-ഓളം കോണ്‍ഗ്രസ്-എന്‍.സി.പി എംഎല്‍എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അവര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജൻ. ശരദ് പവറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന പശ്ചാത്തലത്തിലാണ് മഹാജന്റെ പരാമര്‍ശം.
കോണ്‍ഗ്രസിലേയും എന്‍.സി.പിയിലേയും നിരവധി നേതാക്കള്‍ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ട്. മുതിര്‍ന്ന എന്‍.സി.പി നേതാവ് ചിത്രാ വാഗ് കഴിഞ്ഞ മാസം ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. മാതൃപാര്‍ട്ടിയില്‍ ഇനി ഭാവിയില്ലെന്നാണ് ചിത്ര പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് എത്തണമെന്നാണ് എം.എല്‍.എമാരുടെ പക്ഷം. കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍സിപിയും ദുര്‍ബലമാകുമെന്നും മഹാജന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നേതാക്കന്മാരെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന എന്‍.സി.പി നേതാവ് ശരത് പവാറിന്റെ ആരോപണം മഹാജന്‍ തള്ളി. എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ ഹസന്‍ മുസ്‌റഫിന്റെ വീട്ടില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു പവാറിന്റെ പ്രസ്താവന. എന്നാല്‍ പവാര്‍ താന്‍ നേരിട്ട രാഷ്ട്രീയ പരാജയം മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് പറഞ്ഞ മഹാജന്‍് മുസ്‌റഫിന്റെ വീട്ടില്‍ നടന്ന പരിശോധന തീര്‍ത്തും നിയമപരമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വിശ്വസ്തനാണ് ഗിരീഷ് മഹാജന്‍.
2014 ലെ തിരഞ്ഞെടുപ്പില്‍ 288 സീറ്റുള്ള മഹാരാഷ്ട്രയില്‍ 122 സീറ്റ് നേടിയാണ് ബിജെപി  അധികാരത്തിലെത്തിയത്. ശിവസേനയ്ക്ക് 63 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിനും എന്‍സിപിക്കും യഥാക്രമം 42, 41 സീറ്റുകളാണ് ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed