ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസുകാരെ പിരിച്ചുവിടണം: മനുഷ്യാവകാശ കമ്മീഷന്‍


തിരുവനന്തപുരം : ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി  മരണങ്ങൾക്കും ഇടവരുത്തുന്ന പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന്  ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. 
ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് സബ്ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി. ജയിലിൽ പ്രതിയെ എത്തിക്കുന്ന സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരുക്കുകളും പരിശോധിച്ച്  പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ  കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  
പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിവരങ്ങളും പരുക്കുകളും  കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മീഷൻ നിര്‍ദ്ദേശിച്ചു. പോലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ  കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് തയ്യാറാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed