വന്ദേഭാരത് എക്‌സ്പ്രസ് കത്ര വരെ സർവീസ് നടത്തും
ന്യൂഡൽഹി: പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് എക്സ്പ്രസ് ഇനി കത്ര വരെ സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ട്രയിൻ സർവ്വീസ് നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു. നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്ന് കത്ര വരെയുള്ള ട്രയിൻ യാത്രയ്ക്ക് വേണ്ടി വരുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നതോടെ അത് എട്ടു മണിക്കൂറിൽ താഴെയാകും. അംബാല, ലുധിയാന, ജമ്മു തവി വഴിയാകും വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ കത്ര യാത്ര. രണ്ട് മിനിട്ടാകും ഒരു സ്റ്റേഷനിൽ ട്രയിൻ നിർത്തുക. വൈഷ്‌ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.
മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 15ന് ഡൽഹിയിൽ മുതൽ വാരണാസി വരെയായിരുന്നു വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി ഓട്ടം. ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളിൽ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചർ ഇന്‍ഫർമേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവയുമുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 97 കോടി രൂപ മുതൽ മുടക്കിൽ 18 മാസം കൊണ്ടാണ് പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ നിർമ്മിച്ചത്.

