തമിഴ്നാട്ടിൽ ഒരു ദുരഭിമാനക്കൊലപാതകം കൂടി: അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു
കോയമ്പത്തൂർ: ദലിത് യുവതിയെ വിവാഹം ചെയ്ത തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം റോഡിൽ കെ.കനകരാജിനെ (22) മൂത്ത സഹോദരൻ കെ.വിനോദ്കുമാർ (24) വെട്ടിക്കൊന്നു. ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയും കനകരാജും പ്രണയത്തിലായിരുന്നു. വിവരമറിഞ്ഞ വിനോദ് കുമാർ പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അനുജനോട് ആവശ്യപ്പെട്ടു. തുടർന്നു കനകരാജ് പെൺകുട്ടിയുമായുള്ള വിവാഹത്തിന് അച്ഛൻ കറുപ്പസ്വാമിയുടെ സഹായം തേടി.
സമ്മതം നൽകിയ കറുപ്പസ്വാമി ഭാര്യയുമായി കുറച്ചുകാലം മറ്റൊരു വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ടു ദമ്പതികൾ താമസിക്കുന്ന വീട്ടിലെത്തിയ വിനോദ് കുമാർ വാക്കത്തി കൊണ്ടു കനകരാജിന്റെ തലയിൽ വെട്ടുകയായിരുന്നു. പെൺകുട്ടിക്കും വെട്ടേറ്റു. തലയിൽ ആഴത്തിൽ മുറിവേറ്റ കനകരാജ് തൽക്ഷണം മരിച്ചു. പെൺകുട്ടിയെ ആദ്യം മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കു കോയമ്പത്തൂർ മെഡിക്കൽ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട വിനോദ് കുമാർ ഇന്നലെ മേട്ടുപ്പാളയം പൊലീസിൽ കീഴടങ്ങി.

