ഡോക്ടർമാരുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു: പിന്തുണച്ച് കേരളത്തിലെ ഡോക്ടർമാരും; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി
ന്യൂഡൽഹി: പശ്ചിമബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. കേരളത്തിലെ ഡോക്ടർമാരടക്കം പണിമുടക്കിൽ പിന്തുണച്ചു.അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ. പി പ്രവർത്തിക്കില്ല. ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.
ഡോക്ടർമാർക്ക് എതിരായ ആക്രമണങ്ങൾ തടയുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശിയ പണിമുടക്ക്.
അതേസമയം, എയിംസ് റസിഡന്റ് ഡോക്ടർമാർ പണിമുടക്കിൽ നിന്ന് പിന്മാറി. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ പത്തു വരെ ഒ. പി മുടങ്ങും. മെഡിക്കൽ കോേളജുകളിൽ പത്ത് മുതൽ 11 വരെ ഡോക്ടർമാർ പണി മുടക്കും. അതേസമയം ആർസിസി യിൽ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല. കൊൽക്കത്ത എൻ.ആർ.എസ് മെഡിക്കൽ കോേളജിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജൂനിയർ ഡോക്ടറെ മർദ്ദിച്ചതോടെയാണ് ഡോക്ടർമാർ സമരം തുടങ്ങിയത്. തുടർന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.
റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടർമാർ രാജി വെയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്. 300 ലേറെ ഡോക്ടർമാരാണ് ആറ് ദിവസത്തിനുള്ളിൽ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വർഷവർദ്ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

