പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫോൺ സംഭാഷണം : സ്‌ഫോടന കേസിൽ പ്രതിയായിരുന്ന ആൾ അറസ്റ്റിൽ

കോയന്പത്തൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആൾ അറസ്റ്റിൽ. 1998ലെ കോയന്പത്തൂർ സ്‌ഫോടന പരന്പരയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയന്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയതെന്നു കരുതപ്പെടുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. പ്രകാശ് എന്ന വാഹന കരാറുകാരനുമായാണ് മുഹമ്മദ് റഫീഖ് ഫോണിൽ സംസാരിച്ചത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സംഭാഷണം. ഇതിനിടയിലാണ് മോദിയെ വധിക്കുമെന്ന തരത്തിലുള്ള പരാമർശം.
മോദിയെ ഇല്ലാതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 1998ൽ അദ്വാനിയുടെ സന്ദർശന സമയത്ത് ബോംബുകൾ വെച്ചത് ഞങ്ങളാണ് എന്നായിരുന്നു മുഹമ്മദ് റഫീഖിന്റെ പരാമർശം. 100ൽ അധികം വാഹനങ്ങൾ ഞാൻ നശിപ്പിച്ചിട്ടുണ്ട്, എനിക്കെതിരെ നിരവധി കേസുകളുമുണ്ട് എന്ന് പ്രകാശ് പറയുന്നതും ശബ്ദരേഖയിലുണ്ട്.
1998ൽ കോയന്പത്തൂരുണ്ടായ തുടർ സ്‌ഫോടനങ്ങളിൽ 58 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് മുഹമ്മദ് റഫീഖ്. അറസ്റ്റിലായ മുഹമ്മദ് റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയന്പത്തൂർ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.