കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഒഴിവാക്കണമെന്ന് ബി.ജെ.പി
ന്യൂഡൽഹി : കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈപ്പത്തി’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാദ്ധ്യായ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തന്റെ പരാതിയുടെ പകർപ്പ് ട്വിറ്റർ അക്കൗണ്ടിലൂടെ ബി.ജെ.പി നേതാവ് പുറത്ത് വിട്ടിട്ടുണ്ട്. ആറ് പേജുള്ള പരാതിയിൽ കൈപ്പത്തി ചിഹ്നം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് എതിരാണെന്ന് അശ്വിനി ഉപാദ്ധ്യായ ആരോപിക്കുന്നു. കൈപ്പത്തി കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല, മനുഷ്യ ശരീരത്തിലെ ഒരു അവയവം കൂടിയാണെന്ന് ഉപാദ്ധ്യായ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് നടക്കുന്പോൾ 48 മണിക്കൂർ മുന്നേ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കണം എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാദ്ധ്യായയുടെ പരാതി.
കോൺഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായതിനാൽ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ പോലും സ്വന്തം കൈപ്പത്തി ഉപയോഗിച്ച് വോട്ടർമാരുടെ ഇടയിൽ പ്രചാരണം നടത്താമെന്നാണ് ഉപാദ്ധ്യായ പറയുന്നത്. തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്ക് നേരെ ‘കൈ’ വീശി കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളും അനുയായികളും അവരുടെ ചിഹ്നത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അശ്വനിയുടെ വാദം. മനുഷ്യ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു അവയവത്തെ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന്റെ പരിണിത ഫലമാണിതെന്ന് ഉപാദ്ധ്യായ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കുന്പോൾ ബൂത്തിന് നൂറുമീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായതിനാൽ ഈ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് ഉപാദ്ധ്യായ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.




