എൻഡോസൾഫാൻ ഇരകളോട് സർക്കാർ കാട്ടുന്നത് നീതികേട് : കുമ്മനം
കാസർഗോഡ് : എൻഡോസൾഫാൻ ഇരകളോടുള്ള സംസ്ഥാന സർക്കാരിന്റെ നീചമായ സമീപനം ജനാധിപത്യ ചരിത്രത്തിൽ ആദ്യത്തേതാണെന്ന് ബി.ജെ.പി സംസ്ഥന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ. ബി.ജെ.പി. വികാസ് യാത്രയുടെ ഭാഗമായി നടത്തിയ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീംകോടതി പറഞ്ഞ നഷ്ടപരിഹാരംപോലും ഇതുവരെ കൊടുത്തില്ല. ഇരകളുടെ പട്ടിക തയ്യാറാക്കുന്നതിൽപ്പോലും രാഷ്ട്രീയം കലർത്തി മുതലെടുപ്പിനാണ് സി.പി.എം. ശ്രമം. ദുരിതബാധിതർക്കുവേണ്ടിയെന്നു പറഞ്ഞ് സമരങ്ങൾ നടത്തിയ ഡി.വൈ.എഫ്.ഐ. ഇപ്പോൾ മൗനത്തിലാണെന്നും ദുരിതബാധിതർക്ക് ഉൾപ്പെടെ പ്രഖ്യാപിച്ച കാസർഗോഡ് മെഡിക്കൽ കോളേജ് ഇന്നും യാഥാർഥ്യമാക്കാനായിട്ടില്ല. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും ധൂർത്തും സ്വജനപക്ഷപാതവും മൂലം സെക്രട്ടേറിയറ്റ് പോലും കുത്തഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.




