ആൺകുട്ടികൾക്കും ഹോം സയൻസ് നിർബന്ധിത പാഠ്യവിഷയമാക്കുന്നു
ന്യൂഡൽഹി : പെൺകുട്ടികൾക്കൊപ്പം രാജ്യത്തെ ആൺകുട്ടികൾക്കും ഹോം സയൻസ് നിർബന്ധിത പാഠ്യവിഷയമാക്കുന്നു. വനിത ശിശു വികസന മന്ത്രാലയം തയ്യാറാക്കിയ ശുപാർശകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ രാജ്യത്തെ ആൺകുട്ടികൾ നിർബന്ധമായും ഹോം സയൻസ് പഠിക്കേണ്ടി വരും.
മന്ത്രിമാർ ഒപ്പിട്ട ദേശീയ വനിതാ നയത്തിന്റെ കരട് കാബിനറ്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയ വക്താവ് വ്യക്തമാക്കി. 15 വർഷത്തിനു ശേഷമാണ് ദേശീയ വനിതാ ശിശുനയം പുനഃപരിശോധിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൽപിച്ചിരിക്കുന്ന ഗൃഹാധിഷ്ഠിത ജോലികളെ ഉടച്ചു വാർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ശുപാർശകളാണ് കരടിലുള്ളത്.
ഹോം സയൻസിനോടൊപ്പം ഫിസിക്കൽ എജുക്കേഷനും സ്കൂളിൽ നിർബന്ധിത പാഠ്യ വിഷയമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വിധവകൾക്കും വിവാഹമോചനം നേടിയ സ്ത്രീകൾക്കും നികുതിയിൽ ഇളവുകളും സ്കൂൾ ബസ്സുകളിൽ വനിതാ ഡ്രൈവർമാരെ നിയോഗിക്കാനുമുള്ള നിർദേശങ്ങളും പുതിയ വനിതാ നയത്തിന്റെ കരടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് ചെറിയ അളവിലെങ്കിലും ഇതിലൂടെ തടയാനാവുമെന്നാണ് പ്രതീക്ഷ.
നയത്തിന്റെ കരട് രൂപം 2016ലാണ് തയ്യാറാവുന്നത്. ഇതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനും അവലോകനം ചെയ്യാനും പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. മാറ്റങ്ങൾക്ക് ശേഷം ഒപ്പിട്ട രൂപമാണ് കാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.

