സുനന്ദ പുഷ്കർ മരിച്ച മുറിക്ക് ദിവസം 60,000 രൂപ വേണമെന്ന് ഹോട്ടലുടമകൾ
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ചുകിടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ 345ാം നന്പർ മുറിക്ക് ദിവസം 60,000 രൂപ വേണമെന്ന് ഹോട്ടലുടമകൾ ആവശ്യപ്പെട്ടു. സുനന്ദയുടെ മരണത്തിന് ശേഷം ഈ മുറിഉപയോഗിക്കാൻ ഹോട്ടലുമകൾക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ പേരിൽ ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുവഴി തങ്ങൾക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമകൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അറുപതിനായിരം രൂപവരെ ഒരു രാത്രിക്ക് ഈടാക്കിയിരുന്ന മുറിയാണതെന്നും ഇത്രയും നാൾ മുറി അടച്ചിട്ടിത് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. മരിച്ച് വർഷങ്ങളായെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല.
സുനന്ദയെ കൊലപ്പെടുത്തിയതാണോ അതോ അമിതമായ മരുന്നുപയോഗത്തെ തുടർന്ന് മരിച്ചതാണോയെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. വിവിധ മെഡിക്കൽ ലാബുകളിൽ നിന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ ലഭിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

