അമർനാഥ് തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം
ശ്രീനഗർ : ജമ്മു കശ്മീരിലെ റാംബൻ ജില്ലയിൽ അമർനാഥ് തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം. 35 പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ജമ്മു– ശ്രീനഗർ ദേശീയപാതയിലാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.
ബസിൽ അൻപതിലധികം തീർഥാടകർ ഉണ്ടായിരുന്നുവെന്നാണ് വിവരം. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാണ് ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ജൂലൈ 10ന് ജമ്മു കശ്മീരിലെ അനന്ത്നാഗിൽ അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ മരിച്ചിരുന്നു. സംഭവദിവസം ഏഴു പേരും പരുക്കേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒരാൾ ഞായറാഴ്ചയുമാണ് മരിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ ആരോപണം.

