വിവാഹ ചടങ്ങില്‍ വെടിവെപ്പ്: വരന്റെ ബന്ധു മരിച്ചു
ഛണ്ഡീഗഡ്: വിവാഹചടങ്ങ് മംഗളമാക്കാൻ എത്തിയ ആൾദൈവവും സംഘവും വെടിയുതിർത്ത് ആഘോഷിച്ചപ്പോൾ നഷ്ടമായത് ഒരു ജീവൻ. ഹരിയാനയിലെ കർണാലിലാണ് വിവാഹചടങ്ങിനെ വെടിയേറ്റ് വരന്‍റെ അമ്മായി കൊല്ലപ്പെട്ടത്. വിവാഹത്തിനെത്തിയ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കര്‍ണാലിലെ സാവിത്രി വിവാഹമണ്ഡപത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിന് പ്രത്യേക ക്ഷണം ലഭിച്ചെത്തിയ ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്‍റും ആള്‍ദൈവമെന്ന് അറിയപ്പെടുകയും ചെയ്യുന്ന സാധ്വി ദേവ താക്കൂറും അവരോടൊപ്പമെത്തിയ ഒരു ഡസന്‍ പേരുമാണ് കൈവശമുണ്ടായിരുന്ന തോക്കു കൊണ്ട് വെടിയുതിര്‍ത്ത് ആഘോഷിച്ചത്.
നൃത്ത മണ്ഡപത്തിലേക്ക് ഉന്നം വച്ച് നിറയൊഴിക്കുന്നതിനിടെയാണ് സമീപത്തുണ്ടായ സ്ത്രീകൾക്ക് വെടിയേറ്റത്. വെടിയേറ്റ് വരന്‍റെ അമ്മായി ബോധരഹിതയായി നിലത്ത് വീണതോടെ സന്ന്യാസിനിയും സംഘവും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരും വരന്‍റെ അടുത്ത ബന്ധുക്കളാണ്.
സന്ന്യാസിനിയും സംഘവും ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷിക്കുന്നതിനിടെ ഒരാളുടെ തോക്ക് നിശ്ചലമായി. ഇത് പരിശോധിച്ച് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കപ്പെടുകയായിരുന്നുവെന്ന് മണ്ഡപത്തിന്റെ മാനേജര്‍ പറഞ്ഞു. ആയുധങ്ങള്‍ കൈവശം വെച്ചതിനും കൊലപാതകത്തിനും ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

