വിദേശ വിവാഹങ്ങൾ ഒഴിവാക്കൂ, സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കൂ; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശാരിക l ദേശീയം
ഇൻഡോർ: വിദേശ രാജ്യങ്ങളിലെ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ ഒഴിവാക്കി രാജ്യത്തിനകത്ത് തന്നെ വിവാഹ ചടങ്ങുകൾ നടത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഉപഭോഗം കുറയ്ക്കാനും ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
വിദേശത്ത് വിവാഹങ്ങൾ നടത്തുന്നത് വഴി വലിയ തോതിൽ വിദേശനാണ്യം രാജ്യത്തിന് നഷ്ടമാകുന്നുവെന്നും, പകരം ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വിവാഹ വേദികളായി തിരഞ്ഞെടുക്കണമെന്നും മോദി നിർദ്ദേശിച്ചു. ഇന്ത്യയിൽ വിവാഹം നടത്തുമ്പോൾ നമ്മുടെ പൂർവ്വികരുടെ മണ്ണ് നമ്മെ അനുഗ്രഹിക്കുമെന്നും നമ്മുടെ സംസ്കാരത്തിന് അത് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ഏകതാ പ്രതിമ പ്രധാന വിവാഹ വേദിയായി തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ച മോദി, അവിടെ വെച്ച് വിവാഹിതരാകുന്നവർക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ അനുഗ്രഹം ലഭിക്കുമെന്നും പറഞ്ഞു.
ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്ക് പുറമെ, സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും പൊതുഗതാഗതം, ഇലക്ട്രിക് ബസ്സുകൾ, മെട്രോ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർപൂളിംഗ് പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.
sads

