ഇറാൻ യുദ്ധം: യു.എസിന് 38.1 ശതകോടി ഡോളറിന്റെ ഭീമൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
ശാരിക
വാഷിങ്ടൺ: ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ നടത്തിയ യുദ്ധത്തിൽ യു.എസിന് 38.1 ശതകോടി ഡോളറിന്റെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായി സ്വതന്ത്ര ഏജൻസിയായ കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (CBO) റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 1 വരെയുള്ള കണക്കുകളാണിത്. യുദ്ധം മൂലമുണ്ടായ രൂക്ഷമായ ആയുധക്ഷാമം പൂർണ്ണമായി നികത്താൻ അഞ്ച് വർഷത്തോളമെടുക്കുമെന്നും, പോരാട്ടം തുടരുന്ന ഓരോ മാസവും 2 മുതൽ 3 ശതകോടി ഡോളർ വരെ അധിക ചെലവ് വരുമെന്നും സി.ബി.ഒ വ്യക്തമാക്കി.
പെന്റഗൺ ഇൻസ്പെക്ടർ ജനറലിന്റെ പ്രാഥമിക അവലോകനത്തിന് തൊട്ടുപിന്നാലെയാണ് സി.ബി.ഒ റിപ്പോർട്ട് പുറത്തുവന്നത്. യുദ്ധം കാരണം യു.എസിന്റെ മിസൈൽ പ്രതിരോധ ഇന്റർസെപ്റ്ററുകളുടെ മൂന്നിൽ രണ്ട് ഭാഗവും ഉപയോഗിച്ചുതീർത്തു. വിമാനങ്ങളുടെ പറക്കൽ സമയം കൂടിയതിലൂടെ 10.4 ശതകോടി ഡോളറും ഇന്ധനവില വർദ്ധനവ് വഴി 2.7 ശതകോടി ഡോളറും അധികമായി ചെലവഴിക്കേണ്ടിവന്നു. റോക്കറ്റ് മോട്ടോറുകൾ, സ്ഫോടകവസ്തുക്കൾ, വിദഗ്ദ്ധ തൊഴിലാളികൾ എന്നിവയുടെ ലഭ്യതക്കുറവ് ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസ്സമാകുന്നുണ്ട്.
കുവൈത്ത്, ബഹ്റൈൻ, സൗദി, യു.എ.ഇ തുടങ്ങി എട്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങൾക്കും നിർമ്മിതികൾക്കും ഇറാൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. എഫ്-35എ (F-35A), എഫ്-15ഇ (F-15E) യുദ്ധവിമാനങ്ങൾ, റീഫ്യുവലിംഗ് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നയതന്ത്ര കേന്ദ്രങ്ങളുടെ നാശനഷ്ടത്തിനും ഒഴിപ്പിക്കൽ നടപടികൾക്കുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് വലിയ തുക ചെലവായി.
അതേസമയം, യുദ്ധത്തിന്റെ ആദ്യദിനത്തിൽ 120 കുട്ടികളടക്കം 156 പേർ കൊല്ലപ്പെട്ട മിനാബ് സ്കൂൾ ആക്രമണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണ വിവരങ്ങൾ പെന്റഗൺ റിപ്പോർട്ടിൽ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
sdadfddfdfs

