ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ: മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാപകർക്കെതിരെ കർശന നടപടി
ശാരിക l കേരളം
കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിരിക്കെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 2,177 അധ്യാപകരാണ് ഇതുവരെ മൂല്യനിർണയ ജോലികൾക്ക് ഹാജരാകാത്തത്. അടുത്ത ദിവസം മുതൽ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാത്ത അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിലൂടെ മുന്നറിയിപ്പ് നൽകി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അധ്യാപകർ (258 പേർ) വിട്ടുനിൽക്കുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും സമാനമായ സ്ഥിതിയാണ്. വിഷയടിസ്ഥാനത്തിൽ ഇംഗ്ലീഷിലാണ് ഏറ്റവും കൂടുതൽ അധ്യാപകർ എത്താത്തത് (363 പേർ). ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളിലും വലിയ തോതിൽ അധ്യാപകരുടെ അസാന്നിധ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 16-നാണ് ഇത്തവണ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കാനായത്. നിലവിൽ 89 ക്യാമ്പുകളിലായി ഒന്നാം വർഷം, രണ്ടാം വർഷം, ഇംപ്രൂവ്മെൻറ് വിഭാഗങ്ങളിലായി ഏകദേശം 59 ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് പരിശോധിക്കാനുള്ളത്. 24,167 അധ്യാപകരും ജീവനക്കാരുമാണ് ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. അധ്യാപകരുടെ കുറവ് ഫലപ്രഖ്യാപനം വൈകിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
dsfsf



