തെക്കേ ഗോപുരനട തുറന്നു; തൃശൂർ പൂരത്തിന് വിളംബരമായി
ഷീബ വിജയൻ I കേരളം
തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ ലോകപ്രശസ്തമായ തൃശൂർ പൂരത്തിന് ഔദ്യോഗിക തുടക്കമായി. കനത്ത ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് പൂരാവേശികളാണ് വിളംബര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തേക്കിൻകാട് മൈതാനത്ത് തടിച്ചുകൂടിയത്. തുടർച്ചയായ ആറാം തവണയാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തുന്നത്.
ഞായറാഴ്ചയാണ് തൃശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ല. ചടങ്ങുകൾ മാത്രമായി വെടിക്കെട്ട് പരിമിതപ്പെടുത്താനാണ് തീരുമാനം. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. എങ്കിലും പൂരത്തിന്റെ മറ്റ് താന്ത്രിക ചടങ്ങുകളും എഴുന്നള്ളിപ്പുകളും പതിവുപോലെ നടക്കും.
പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം നേരത്തെ ആരംഭിച്ചിരുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനം ഇന്ന് തുടങ്ങും. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെ പൂരം അതിന്റെ പൂർണ്ണ ലഹരിയിലേക്ക് കടക്കും. രാവിലെ 7.30-ന് തിരുവമ്പാടി വിഭാഗവും ഉച്ചയ്ക്ക് 12-ന് 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് വിഭാഗവും എഴുന്നള്ളും.
പൂരപ്രേമികൾ കാത്തിരിക്കുന്ന ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കും. തുടർന്ന് വൈകിട്ട് 5.30-നാണ് കുടമാറ്റം. രാത്രി പൂരത്തിനും തിങ്കളാഴ്ച നടക്കുന്ന പകൽ പൂരത്തിനും ശേഷം ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.
dsfgd



