നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; അധ്യാപികയ്ക്ക് ജാമ്യം
ഷീബ വിജയൻ I കേരളം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വകുപ്പ് മേധാവി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു.
നിതിൻ രാജിനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം കോടതിയിൽ വാദിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും നിതിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കുടുംബം ബോധിപ്പിച്ചു. എന്നാൽ, ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് മരണകാരണമെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. സംഭവദിവസം താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ നിരാകരിച്ചിരുന്നു. കേസിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.
f



