ആക്രമണത്തെ അതിജീവിച്ച് സൗദി; എണ്ണ വിതരണ ശേഷി പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു
പ്രദീപ് പുറവങ്കര I ഗൾഫ്
റിയാദ്: സൗദിയിലെ എണ്ണ പമ്പിങ് കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട എണ്ണ വിതരണ ശൃംഖല റെക്കോർഡ് വേഗത്തിൽ പുനഃസ്ഥാപിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയുള്ള പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണയുടെ പമ്പിങ് ശേഷി പൂർണ്ണതോതിൽ വീണ്ടെടുത്തു.
ഏപ്രിൽ 9-നുണ്ടായ ആക്രമണത്തിൽ പൈപ്പ്‌ലൈൻ വഴിയുള്ള പമ്പിങ്ങിൽ 7 ലക്ഷം ബാരലിന്റെയും മനിഫ ഫീൽഡിലെ ഉൽപ്പാദനത്തിൽ 3 ലക്ഷം ബാരലിന്റെയും കുറവുണ്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മനിഫ ഫീൽഡിലെ ഉൽപ്പാദന തടസ്സങ്ങൾ നീക്കി സാധാരണ നിലയിലാക്കാൻ സാങ്കേതിക വിഭാഗത്തിന് സാധിച്ചു. ഖുറൈസ് ഫീൽഡിലെ ഉൽപ്പാദന ശേഷി പൂർണ്ണമായി വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നും ഇത് പൂർത്തിയായാൽ ഉടൻ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സൗദി അരാംകോയും രാജ്യത്തെ ഊർജ്ജ സംവിധാനവും പുലർത്തുന്ന മികവാണ് ഈ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് പിന്നിലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തിന്റെ വിശ്വാസ്യത നിലനിർത്താനും ലോക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനും ഈ നീക്കം സഹായകമാകും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സൗദി അറേബ്യ സജ്ജമാണെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
cxzccv




