ബഹ്‌റൈനിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി ശക്തമായ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തു. രാജ്യത്തിന്റെ അന്തരീക്ഷത്തിൽ രൂപപ്പെട്ട വൻതോതിലുള്ള കാർമേഘങ്ങൾ കാരണമാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമുഴക്കവും അനുഭവപ്പെട്ടു.
രാജ്യത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും മണിക്കൂറുകളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പലയിടങ്ങളിലും കനത്ത മഴ പെയ്തതിനെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.
തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ പൊടിപടലങ്ങൾ ഉയരാനും ഇത് കാഴ്ചാപരിധി കുറയ്ക്കാനും കാരണമാകുന്നുണ്ട്. ഇത് മുൻനിർത്തി വാഹനയാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. നിശ്ചിത വേഗത പാലിക്കാനും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം. പെട്ടെന്നുള്ള ഓവർടേക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാക്കണമെന്നും സുരക്ഷിതമായ പാതകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അറിയിച്ചു.
dsds




