കുവൈറ്റിൽ പുതിയ ജല-വൈദ്യുതി നിരക്കുകൾക്ക് അനുമതി
കുവൈത്ത് സിറ്റി : വൈദ്യുതിയുടെയും വെള്ളത്തിന്റെയും പുതിയ നിരക്കുകൾക്ക് റഗുലേറ്ററി അധികൃതരുടെ അനുമതിയായി. നിക്ഷേപ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഔദ്യോഗിക സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആയിരം ഗ്യാലൻ വെള്ളത്തിന് നാലു ദിനാറും, വ്യവസായ, കാർഷിക മേഖലയിൽ ആയിരം ഗ്യാലൻ വെള്ളത്തിന് 2.5 ദിനാർ. ജലവിതരണ േസ്റ്റഷനുകളിൽ ആയിരം ഗ്യാലൻ വെള്ളത്തിന് ഒരു ദിനാറുമായിരിക്കും നിരക്ക്.
നിക്ഷേപമേഖലയിൽ (വാടക ഫ്ലാറ്റുകൾ) ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ കിലോവാട്ടിന് അഞ്ചു ഫിൽസും 1001– 2000 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവർ കിലോവാട്ടിന് 10 ഫിൽസും, 2000നു മേൽ ഉപയോഗത്തിനു കിലോവാട്ടിന് 15 ഫിൽസും നൽകേണ്ടിവരും. വ്യവസായ മേഖലയിൽ കിലോവാട്ടിന് 25 ഫിൽസും ഗാർഹിക മേഖലയിൽ കിലോവാട്ടിന് 10 ഫിൽസുമായിരിക്കും നിരക്ക്.
യൂണിറ്റ് വൈദ്യുതിക്കു രണ്ടു ഫിൽസ് മാത്രം ഉണ്ടായിടത്താണ് ഉപഭോക്താക്കളെ വിവിധ കാറ്റഗറികളായി തിരിച്ച് വർദ്ധിച്ച നിരക്ക് തയാറാക്കിയത്. അമ്പത് വർഷത്തിനുശേഷമാണ് കുവൈത്തിൽ വൈദ്യുതിനിരക്ക് വർദ്ധന. നിരക്ക് റഗുലേറ്ററി അതോറിറ്റി അംഗീകരിച്ചെങ്കിലും വ്യാപാരകേന്ദ്രങ്ങളിലും റിയൽ എേസ്റ്ററ്റ് മേഖലയിലും അടുത്ത മെയ് 22നാകും പ്രാബല്യത്തിൽ വരിക.
സർക്കാർ സ്ഥാപനങ്ങളിൽ 2017 നവംബറിൽ പ്രാബല്യത്തിൽ വരും, വ്യവസായ–കാർഷിക മേഖലയിൽ 2018 ഫെബ്രുവരി 22നാണ് വർദ്ധന പ്രാബല്യത്തിൽ വരിക. സ്വദേശികൾക്ക് വർദ്ധന ബാധകമാകാതിരിക്കാൻ വില്ലകളെ ഒഴിവാക്കിയാണ് സർക്കാർ വർദ്ധന പ്രഖ്യാപിച്ചത്. ഔദ്യോഗിക വിജ്‌ഞാപനം വന്ന് 15 മാസത്തിനുശേഷമാകും വർദ്ധന പ്രാബല്യത്തിൽ വരികയെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് റഗുലേറ്ററി അധികൃതർ തുടർനടപടികൾ സ്വീകരിക്കുന്നത്.

