മിഷേൽ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയർ രാജിവച്ചു
വാഷിംഗ്ടൺ : അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമയെ വംശീയമായി അധിക്ഷേപിച്ച വെസ്റ്റ് വെർജീനിയയിലെ ക്ലേ നഗരത്തിലെ മേയർ ബെവർലി വെയ്ലിംഗ്സ് മേയർ സ്‌ഥാനം രാജിവച്ചു. വെർജീനിയ ഡെവലപ്മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്ലർ പ്രഥമ വനിതയെ കുറിച്ച് അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയതിനു പിന്നാലെയാണ് ബെവർലി വെയ്ലിംഗും ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് ഇരുവർക്കുമെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി- എന്നായിരുന്നു പമേലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിച്ച് ബെവർലി മറ്റൊരു കുറിപ്പിട്ടതോടെ വിവാദം ആളിക്കത്തി. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കിൽ നിന്ന് ഇവരുടെ അക്കൗണ്ടുകൾ തന്നെ അപ്രത്യക്ഷമായി. തങ്ങളുടെ പരാമർശത്തിൽ ഇരുവരും മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.

