സിദ്ധാർത്ഥന്റെ മരണം; ഹോസ്റ്റലിലെ കാര്യങ്ങൾ വിദ്യാർത്ഥികൾ അറിയിച്ചില്ലെന്ന് ഡീൻ ഡോ. എംകെ നാരായണൻ
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സർവകലാശാല ഡീൻ ഡോ. എംകെ നാരായണൻ. സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നെന്ന് ഡീൻ പറഞ്ഞു. നടപടി ക്രമങ്ങൾ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സർവകലാശാലയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഡീൻ എംകെ നാരായണൻ വ്യക്തമാക്കി.
മർദനമേറ്റ കാര്യം സിദ്ധാർത്ഥൻ പറഞ്ഞില്ല. വീട്ടുകാരെയും അറിയിച്ചില്ല. മർദനവിവരം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് അറിയുന്നതെന്ന് ഡീൻ പറയുന്നു. ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ ഒരു വിദ്യാർത്ഥി പോലും അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ശ്രമം എന്ന വിവരമാണ് അസിസ്റ്റന്റ് വാർഡൻ ആദ്യം അറിയിച്ചു. തുടർന്ന് സ്ഥലത്ത് 10 മിനിറ്റിൽ എത്തി. ഉടൻ ആശുപത്രിയിലേക്ക് എത്തിക്കാൻ നടപടിയെടുത്തു. ആംബുലൻസിനെ പിന്തുടർന്ന് ആശുപത്രിയിൽ എത്തി. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിനുള്ളിൽ അമ്മാവനെ അറിയിച്ചെന്നും ഡീൻ പറഞ്ഞു.
വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണെന്നും എന്നാൽ സൗകര്യങ്ങൾ കുറവായതിനാൽ റെസിഡന്റ് ട്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന് എംകെ നാരായണൻ പറഞ്ഞു. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
WQEEQWEWEW
