യുപിയിൽ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറെന്ന് വി. ശിവൻകുട്ടി

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താം. ടിസിയോ മറ്റ് രേഖകളോ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം ഉത്തർപ്രദേശിലെ മുസഫർനഗറിൽ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ സ്‌കൂൾ പൂട്ടാൻ ഉത്തരവിറക്കി. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്‌കൂൾ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്‌കൂൾ അധികൃതർക്ക് നൽകി.
സ്‌കൂൾ അടച്ചിടുന്ന സാഹചര്യത്തിൽ ഈ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപമുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. മുസാഫർനഗറിലെ ഖുബ്ബപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിൽ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ അധ്യാപികയായ തൃപ്തി ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. കുട്ടിയെ സാമുദായികമായി അധിക്ഷേപിച്ച അധ്യാപിക, വീണ്ടും വീണ്ടും തല്ലാന്‍ കുട്ടികളെ പ്രേരിപ്പിച്ചു. അടികിട്ടിയ കുട്ടി വിങ്ങിക്കരയുന്നതും വീഡിയോയിലുണ്ട്. വിദ്യാർഥിയെ സഹപാഠികൾ തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് വൻരോഷമുയർന്നിരുന്നു.
sfesf