ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ചരിത്രമെഴുതി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിൽ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വർണ നേട്ടം. ആദ്യശ്രമം ഫൗളായത് അൽപം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തിൽ നീരജ് സ്വർണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അർഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോർ കുമാർ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം നാനൂറ് മീറ്റർ റിലേ ഫൈനലിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
റിലേയിൽ അമേരിക്ക സ്വർണം നേടിയപ്പോൾ ഫ്രാന്‍സിനാണ് വെള്ളി. കഴിഞ്ഞ വർഷത്തെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടിയിരുന്നു. ഒറിഗോണിൽ 88.13 ദൂരം കണ്ടെത്തിയായിരുന്നു വെള്ളിത്തിളക്കം. ഇനിയുമേറെ മെഡലുകൾ രാജ്യം 25 വയസുകാരനായ നീരജ് ചോപ്രയിൽ നിന്ന് പ്രതീക്ഷിക്കുന്നു. പാരിസ് ഒളിംപിക്‌സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
dghdh