താനൂർ കസ്റ്റഡി മരണം: 'താമിറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ഒപ്പം പിടിയിലായവർ
താനൂരിൽ കസ്റ്റഡിയിൽ മരിച്ച താമിറിനെതിരെ പൊലീസ് നടത്തിയത് ക്രൂര പീഡനമെന്ന് ഒപ്പം പിടിയിലായവരുടെ വെളിപ്പെടുത്തൽ. തിങ്കൾ രാത്രി ഒൻപതു മണിയോടെയാണ് ചേളാരിയിൽ നിന്ന് താമിർ ഉൾപ്പെടുന്ന പന്ത്രണ്ടുപേരെ താനൂരിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ചത്.
ഉദ്യോഗസ്ഥരുടെ കയ്യിൽ ഇരുമ്പ് ദണ്ഡുണ്ടായിരുന്നു. കൈവിലങ്ങുകൾ ഇട്ടതിനാൽ വേദനിക്കുന്നുവെന്ന് താമിർ പറഞ്ഞു. പിന്നീട് നടന്നത് പൊലീസിന്റെ നരനായാട്ടാണ്. ഇതിനിടയിൽ ഒരു ഓഫീസർ വന്നു. രാത്രി ഒന്നരയ്ക്ക് ബാക്കി അഞ്ച് പേരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അപ്പോൾ താമിറിന് നേരെ നിൽക്കാൻ കഴിയില്ലായിരുന്നു. ഇവരെ മാറ്റുന്നതിന് മുൻപ് തന്നെ താമിറിനെ ശൗചാലയത്തിൽ കൊണ്ടുപോയി അടിച്ചു.പുറത്തുകൊണ്ടുവന്നപ്പോൾ താമിർ അവശനായി കുഴഞ്ഞു വീണു. ലഹരി കഴിച്ചതുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിഹസിച്ചു. അവശതകൾ ഉണ്ടായിട്ടും മൂന്ന് തവണ മർദ്ദിച്ചു. ഫോൺ ഉപയോഗിക്കരുതെന്നും പുറത്ത് പറയരുതെന്നും പറഞ്ഞ് പുലർച്ചയോടെ തങ്ങളെ പറഞ്ഞ് വിട്ടു. പൊലീസ് മുൻകൂട്ടി പ്ലാൻ ചെയ്തപോലെയാണ് തോന്നിയതെന്നും താമിറിനൊപ്പം പിടിയിലായവർ പറഞ്ഞു.
അതേസമയം കേസ് സി ബി ഐക്ക് വിട്ടതിൽ പ്രതീക്ഷയുണ്ടെന്ന് താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു. പൊലീസ് നടത്തിയ ഒളിച്ചുകളികൾ തെളിവുകൾ സഹിതം പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ മലപ്പുറം ടീം നടത്തിയ അന്വേഷണ പരമ്പരയാണ്.
asdsddsadsads

