സിപിഐഎം ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ല; വിശദീകരണവുമായി ഇപി ജയരാജൻ

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. താൻ ജാഥ അംഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂർത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.
ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ ആണെന്നും അദ്ദേഹത്തിന് സംസ്ഥാനത്ത് എവിടെവെച്ചും ജാഥയിൽ പങ്കെടുക്കാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. ഇ.പി മനഃപൂർവം വിട്ടുനിൽക്കുന്നതല്ല. ഒരു അതൃപ്തിയും ഇക്കാര്യത്തിൽ എൽഡിഎഫ് കൺവീനറിനില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നുവെന്നും ജയരാജന് പ്രത്യേകം ജില്ല ഇല്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും ഇപി വിട്ടുനിന്നത് വാർത്തയായിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്.
പാർട്ടി സെൻ്ററിൽ നിന്നും വിട്ടു നിന്ന ഇപിയെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന തരത്തിലാണ് ഇപി ജയരാജൻ അനൗദ്യോഗികമായി പ്രതികരിക്കുന്നത്. അതേസമയം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് കണ്ണൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളിൽ പൗര പ്രമുഖരുമായി എംവി ഗോവിന്ദൻ്റെ സൗഹൃദ ചർച്ചയുണ്ട്. പിന്നീട് പതിവ് വാർത്താ സമ്മേളനം നടക്കും.
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ക്ലിഫ്ഹൗസിലേക്കടക്കം വ്യാപിപ്പിച്ച് സർക്കാരിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
df