റേഷൻകടകൾ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും: ഐഒസിയുമായി ധാരണാ പത്രം ഒപ്പുവെച്ചു

റേഷൻ കടകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഭക്ഷ്യ−സിവിൽ സപ്ലൈസ് വകുപ്പ് ‘കെ−സ്റ്റോർ’ പദ്ധതിക്ക് രൂപം നൽകി. ഇതോടെ, റേഷൻകടകൾ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ സ്‌റ്റോർ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷൻകടകൾ വഴിയാകും വിതരണം.
ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറൽ മാനേജർ ആർ രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.
പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്‌റ്റോർ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
കെ സ്‌റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
tdufiu