‘പ്രസ്താവന അനുചിതം’: എം.എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി സ്പീക്കർ

കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ. പ്രസ്താവന അനുചിതവും, അസ്വീകാര്യവുമെന്ന് എം.ബി രാജേഷ്. സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത, പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂൽയബോധത്തിന് വിരുദ്ധമാണ്. സാർവത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വാങ്മൊഴികൾ എന്നിവ ഇന്ന് കാലഹരണപ്പെട്ടതാണ്.
മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, പരിമിതികൾ, ചെയ്യുന്ന തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുന്‍നിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നും എം.ബി രാജേഷ് സഭയിൽ നൽകിയ റൂളിംഗിൽ പറയുന്നു.
സ്‌പീക്കറുടെ വാക്കുകൾ:
2022 ജൂലൈ 14−ാം തീയതി ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ ബഹുമാനപ്പെട്ട അംഗം എം.എം മണി നടത്തിയ ഒരു പരാമർശവും അത് സംബന്ധിച്ച് സഭയിൽ ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളും സംബന്ധിച്ച് ഏതാനും ചില കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുവാന്‍ ചെയർ ആഗ്രഹിക്കുകയാണ്.
ബഹുമാനപ്പെട്ട വനിതാ അംഗം ശ്രീമതി കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിർത്തി തുടർന്ന് സംസാരിച്ച എം.എം മണി നടത്തിയ പരാമർശം ആക്ഷേപകരമായതിനാൽ അത് ചട്ടം 307 പ്രകാരം സഭാ നടപടികളിൽനിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ബഹുമാനപ്പെട്ട അംഗം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍ അപ്പോൾത്തന്നെ ഒരു ക്രമപ്രശ്നത്തിലൂടെ ചെയറിനോട് ആവശ്യപ്പെടുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ശ്രീ. രമേശ് ചെന്നിത്തലയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയർ സഭയെ അറിയിക്കുകയും ചെയ്തിരുന്നു. സമാനമായ സന്ദർഭങ്ങളിൽ നമ്മുടെ സഭയിൽ സ്വീകരിച്ചു വരുന്ന നടപടിക്രമം രണ്ടു സമീപകാല ഉദാഹരണങ്ങൾ സഹിതം തൊട്ടടുത്ത ദിവസമായ ജൂലായ് 15 നുതന്നെ ചെയർ സഭയിൽ വ്യക്തമാക്കുകയും പ്രത്യക്ഷത്തിൽ അണ്‍പാർലിമെന്ററിയല്ലാത്തതും എന്നാൽ എതിർപ്പുള്ളതുമായ പരാമർശങ്ങളിൽ സഭാ രേഖകൾ വിശദമായി പരിശോധിച്ച് പിന്നീട് തീർപ്പുകൽപിക്കലാണ് രീതിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നമ്മുടെ സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തത് എന്ന് പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാർലിമെന്ററിയായ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്.
ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാവണമെന്നില്ല. വാക്കുകൾ അതതു കാലത്തിന്റെ മൂൽയബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂൽയബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂൽയബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാർവത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വാങ്മൊഴികൾ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.
മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, പരിമിതികൾ, ചെയ്യുന്ന തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുന്‍നിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളർന്നു വരുന്നുണ്ട്. സ്ത്രീകൾ, ട്രാന്‍സ്‌ജെന്ററുകൾ, അംഗപരിമിതർ, കാഴ്ചപരിമിതർ, പാർശ്വവൽകൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്.
എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേൽപിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.
മുകളിൽ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ ശ്രീ. എം.എം. മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂൽയബോധവുമായി ചേർന്നു പോകുന്നതല്ല. ചെയർ നേരത്തേ വ്യക്തമാക്കിയതുപോലെ പ്രത്യക്ഷത്തിൽ അണ്‍പാർലിമെന്ററിയായ പരാമർശങ്ങൾ ചെയർ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിൻവലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയിൽത്തന്നെ ശ്രീ. എം. വിന്‍സെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തിൽ ജമീല ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടർന്ന്
ശ്രീ. വിൻസെന്റ് സ്വയം അതു പിൻവലിച്ച അനുഭവമുണ്ട്. ശ്രീ. എം.എം മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയർ പ്രതീക്ഷിക്കുന്നു.
ഒരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പരാമർശിക്കേണ്ടിയിരിക്കുന്നു. ജൂലായ് 15ന് ഈ പ്രശ്നം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ച സന്ദർഭത്തിൽ ചെയർ നടപടിക്രമങ്ങൾ വ്യക്തമാക്കുകയും പ്രശ്നം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചെയറിന്റെ വിശദീകരണം അംഗീകരിക്കുകയും ചെയ്തതാണ്. അതിനു ശേഷം മറ്റൊരു മുതിർന്ന അംഗം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ചെയറിനെ സംബന്ധിച്ച് അങ്ങേയറ്റം ദുസ്സൂചനയോടെ ചില പരാമർശങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ കാണുകയുണ്ടായി.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞതിന് വിരുദ്ധമായി പ്രതിപക്ഷത്തെ ഈ മുതിർന്ന അംഗം ചെയറിനെതിരെ പറഞ്ഞതിന്റെ ചേതോവികാരം അജ്ഞാതമാണ്. സൗമ്യനും മിതഭാഷിയുമെന്ന് കരുതപ്പെടുന്ന അദ്ദേഹം സഭയ്ക്കു പുറത്ത് ചെയറിനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ ഉചിതമായോ എന്ന് ശാന്തമായി സ്വയം വിലയിരുത്തട്ടെ എന്നു മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂ. അതോടൊപ്പം ജൂലായ് 14ന് ശ്രീ. എം.എം. മണിയുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്ന വേളയിൽ ചില അംഗങ്ങൾ സഭയുടെ അന്തസ്സിന് ചേരാത്ത മുദ്രാവാക്യങ്ങൾ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നുകൂടി ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കട്ടെ.
വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാ ബഹുമാന്യ അംഗങ്ങളും ജാഗ്രത പുലർത്തണമെന്ന് ചെയർ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.