ഗൂഢാലോചന കേസ്; പിസി ജോർജിന് മുൻകൂർജാമ്യം

മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി.
കേസിലെ സാക്ഷി സരിത നായർ പ്രതികൾക്കെതിരെ നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. സാക്ഷി മൊഴികളിൽ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളിൽ സ്വപ്നയ്‌ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹർജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഭിഭാഷകൻ ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും, തനിക്കെതിരായ പരാമർശങ്ങൾ സ്വപ്നയുടെ രഹസ്യ മൊഴിയിൽ ഉണ്ടെന്നും, അതിനാൽ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിതയുടെ ഹർജി. നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.