അനിത പുല്ലയിൽ ലോക കേരള സഭ നടക്കവെ സഭാ മന്ദിരത്തിൽ പ്രവേശിച്ചതിൽ നടപടിയുമായി സ്പീക്കർ

പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണം നേരിടുന്ന അനിത പുല്ലയിൽ ലോക കേരള സഭ നടക്കവെ സഭാ മന്ദിരത്തിൽ പ്രവേശിച്ചതിൽ നടപടിയുമായി സ്പീക്കർ എംബി രാജേഷ്. പാസില്ലാതെയാണ് അനിത സഭാ മന്ദിരത്തിലെത്തിയത്. സംഭവത്തിൽ സഭാ ടിവിയിലെ നാല് കരാർ ജീവനക്കാരെ പുറത്താക്കും. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ബിട്രൈയ്റ്റ് സൊല്യൂഷൻസ് എന്ന ഏജൻസിയുടെ ജീവനക്കാരായ ഫസീല, വിപു രാജ്, പ്രവീൺ, വിഷ്ണു എന്നിവർക്ക് എതിരെയാണ് നടപടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി.തീരുമാനത്തിലുറച്ച് വി കുഞ്ഞികൃഷ്ണൻ സഭാ ടിവിക്ക് ഒടിടി സഹായം നൽകിയിരുന്ന ബിട്രൈയിറ്റ് സൊല്യൂഷൻ കമ്പനിയിലെ ജീവനക്കാരിയോടൊപ്പമാണ് അനിത സഭാ മന്ദിരത്തിലെ വരാന്തയിലും സഭാ ടിവി മീഡിയ റൂമിലും എത്തിയത്. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ പക്കലുണ്ടായിരുന്നെന്നും സ്പീക്കർ പറഞ്ഞു. ഓപ്പൺ ഫോറത്തിന്റെ ക്ഷണക്കത്ത് ഓരോരുത്തർക്കായി നൽകിയതല്ല. വിവിധ പ്രവാസി സംഘടനകൾക്കാണ് നൽകിയതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. നിയസഭാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കില്ലെന്നും സ്പീക്കർ പറഞ്ഞു.
സഭാ ടിവി ഒടിടി പ്ലാറ്റ് ഫോമിലെ അനിതയുടെ അഭിമുഖം നീക്കം ചെയ്യുന്നത് ആലോചിക്കും. നിയമസഭാ സുരക്ഷ മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. ഒടിടി പ്ലാറ്റ് ഫോം നിയന്ത്രണ ചുമതല നിയമസഭ ഏറ്റെടുക്കും. അനിത ആദ്യ ദിവസം നിയമസഭയിൽ എത്തിയത് അറിഞ്ഞിരുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ സുഹൃത്തായിരുന്നു അനിത പുല്ലയിൽ ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് വിവാദമായിരുന്നു. പ്രതിനിധി പട്ടികയിൽ പേരില്ലാതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് സമീപത്താണ് അനിത എത്തിയത്. ക്ഷണമില്ലാതെയാണ് അനിത എത്തിയതെന്ന് അറിഞ്ഞതോടെ വാച്ച് ആൻഡ് വാർഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു.