തന്റെ അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോർജ്
വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി സി ജോർജിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. പനിയായതിനാൽ ഇന്ന് ശബ്ദസാമ്പിൾ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവിൽ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി ജോർജ് പ്രതികരിച്ചു.
രാവിലെ അഭിഭാഷകർക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി ജോർജ് എത്തിയത്. പനിയാണെന്നും പക്ഷേ ഹാജരായില്ലെങ്കിൽ ചോദ്യം ചെയ്യലിൽ നിന്നുള്ള ഒളിച്ചോടലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് എത്തിയതെന്നും പിസിയുടെ പ്രതികരണം. ഫോർട്ട് എസിയുടെ നേതൃത്വത്തിൽ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു. പി.സി.ജോർജിന് പനിയായതിനാൽ ഇന്ന് ശബ്ദസാമ്പിൾ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ, ആകാശവാണി എന്നിവിടങ്ങളിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം പി.സി ജോർജിന്റെ വിവാദ പ്രസംഗത്തിന് പിന്നിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഫോർട്ട് പൊലീസ് നോട്ടീസ് നൽകിയിരുങ്കിലും ജോർജ് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നൽകുകയായിരുന്നു. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.