കുട്ടിക്കടത്ത്; മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ച 12 കുട്ടികളെ രക്ഷപ്പെടുത്തി
സംസ്ഥാനത്ത് വീണ്ടും കുട്ടിക്കടത്ത്. ട്രെയിനിൽകടത്തിക്കൊണ്ട് പോയ 12 വിദ്യാർത്ഥികളെ റെയിൽവേ ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ തൃശൂർ ചിൽഡ്രൻസ് ഹോമൽ പ്രവേശിപ്പിച്ചു.
ബീഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ട് വന്ന 10−12 വയസ്സ് വരെയുള്ള കുട്ടികളെ മലപ്പുറത്തെ അൽ ഹുദ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഗോരഖ്പൂർ− കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് ഇവർ തൃശൂർറെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ഇവരെ റെയിൽവേ ചൈൽഡ് ലൈൻ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികൾ നേരത്തെ കേരളത്തിൽ പഠിച്ചവരാണെന്നും റംസാൻ അവധിക്ക് നാട്ടിൽ പോയി തിരികെ വരികയാണെന്നുമാണ് പ്രാഥമിക വിവരം. ഇവരോടൊപ്പം യുപിയിലും ബീഹാറിലുമുള്ള ആളുകളും മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതരും ഉണ്ടായിരുന്നു. എന്നാൽ അവർ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. മലപ്പുറത്ത് ഇറങ്ങേണ്ട കുട്ടികളെ എന്തിനാണ് തൃശൂരിലേക്ക് കൊണ്ടുവന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളെ തിരികെ അവരുടെ നാടുകളിലേക്ക് എത്തിക്കുമെന്നാണ് വിവരം.